Sunday, September 03, 2006

ഒരു (വ്യത്യസ്ത) ഗള്‍ഫ് കഥ

ഐഐടിയി നിന്ന് ഡിഗ്രിയെടുത്ത് ഇന്‍ഫോസിസിലെ ജോലി മടുത്തപ്പോള്‍ ഒരു ചേഞ്ചിന് ഗള്‍ഫില്‍‍ വന്ന അജയന്‍ ഓഫീസിലെ ഏസിയിലിരുന്ന് തണുത്ത് വിറച്ചു.മെല്ലെ കര്‍ട്ടന്‍ നീക്കി പുറത്തേക്ക് നോക്കിയ അവന്‍ കള കളാരവം മുഴക്കി ഒഴുകുന്ന ഭാരതപ്പുഴ കണ്ട് മനസ്സില്‍ പ്രാകി:‘ഓള്‍ ദിസ് സ്റ്റുപ്പിഡ് വാട്ടര്‍ ഈസ് മേക്കിങ് മീ സിക്ക്’.

ഒരു ദിവസമെങ്കിലും ഓഫീസില്‍ വന്ന് ബോറഡി മാറ്റാന്‍ പണിയെടുക്കാമെന്ന് വെച്ചാല്‍ അറബി മുതലാളി സമ്മതിക്കില്ല.“മോനേ.. ആരോഗ്യം ശ്രദ്ധിക്കൂ.. റെസ്റ്റ് എടുത്തോളൂ..“ എന്നൊക്കെ പറഞ്ഞ് ഒരു ഗ്ലാസ് ഒട്ടകപ്പാല് കുടിപ്പിച്ച് വീണ്ടും ഏസി കാറില്‍ വീട്ടില്‍ കൊണ്ടാക്കും. വീട്ടില്‍ നിന്ന് ഒന്ന് ഇറങ്ങി നടക്കാമെന്ന് വെച്ചാല്‍ നില്‍ക്കാത്ത മഴയും.ഇടവപ്പാതി എന്നൊക്കെപ്പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ? നാശം.കൈയ്യില്‍ പണം ഓവറായതിനാല്‍ അഛന്‍ നാട്ടില്‍ നിന്നും പണമയച്ച് തരുന്നതാണ് മറ്റൊരു തലവേദന.പെട്ടെന്ന് കണ്ട ആ കാഴ്ച്ച അവനെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി.ഈശ്വരാ... കഴിഞ്ഞ മാസത്തെ ശമ്പളക്കവര്‍! ഇത് ഇത് വരെയും ചെലവായില്ലേ...അവന്‍ തലയില്‍ കൈ വച്ച് സോഫയില്‍ അമര്‍ന്നിരുന്നു.

ഗള്‍ഫില്‍ വരുന്ന മലയാളികളില്‍ ഡബിള്‍ ബാച്ചിലേഴ്സ് ഡിഗ്രി ഇല്ലാത്തവരായി ആരും ഇല്ലാത്തത് കാരണം മലയാളി എന്ന് കേട്ടാല്‍ ഉടന്‍ വന്‍ ശമ്പളമാണ് തരുക. വേണ്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, നമ്മള്‍ സ്വീകരിക്കാത്ത ബാക്കി പണം അറബി സ്വന്തം റിസ്കില്‍ വീട്ടിലേക്ക് കുഴല്‍പ്പണമായി അയക്കും. എന്തിന് അധികം പറയണം, എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴുള്ള ബഹളം തന്നെ ഉദാഹരണം.

പ്ലെയിനില്‍ വന്ന് ഇറങ്ങിയപ്പോള്‍ തന്നെ എമിഗ്രേഷന്‍ ചെക്ക്. എമിഗ്രേഷനില്‍ പാസ്പോര്‍ട്ട് പരിശോധിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഡ്രസ്സില്‍ കേരളം എന്ന് കണ്ടാലുടന്‍ ഒരു പ്രത്യേക ഹാളിലേക്ക് മാറ്റിയിരുത്തും. വന്നിറങ്ങിയ എല്ലാ മലയാളികള്‍ക്കും ധരിക്കാന്‍ അറബിക്കുപ്പായവും ബുര്‍ഖയും കൊടുക്കും. മലയാളികളെ കൊത്തിക്കൊണ്ട് പോയി ജോലി നല്‍കാന്‍ അറബികള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ഓട്ടോക്കാര്‍ കൂടി നില്‍ക്കുന്നത് പോലെ പുറത്ത് കൂടി നില്‍ക്കുകയാവുമത്രേ. അവരുടെ ഉന്തിലും തള്ളിലും പെട്ട് പരിക്കേറ്റ ഗള്‍ഫുകാരുടെ കഥകള്‍ നാട്ടില്‍ പാട്ടല്ലേ. ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് മലയാളികളെ വേഷപ്രച്ഛന്നരായി എയര്‍പ്പോര്‍ട്ടിന്റെ അടുക്കളയുടെ പിന്നിലെ വാതില്‍ വഴിയാണ് പുറത്തിറക്കുന്നത്.

എല്ലാം ഓര്‍ത്തപ്പോള്‍ തല പെരുക്കുന്നത് പോലെ തോന്നി അയാള്‍ക്ക്. അറബി വന്ന് ഓഫീസിലിരിക്കുന്നത് കണ്ടാല്‍ അപ്പോള്‍ തന്നെ വീട്ടില്‍ പോകേണ്ടി വരും എന്നൊക്കെ ആലോചിച്ച് സോഫയില്‍ ചാഞ്ഞ് കിടന്ന അയാള്‍ ഉറക്കത്തിലേക്ക് വഴുതി വീണു. അയാള്‍ ഒരു ദുസ്വപ്നം കണ്ടു. എല്ലാ ദിവസവും രാവിലെ നാല് മാസം ശമ്പളത്തോട് കൂടിയ ലീവെടുത്ത് നാട്ടില്‍ പൊയ്കോ എന്ന് പറഞ്ഞ് പ്ലെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും അയാള്‍ ദേഷ്യപ്പെടലിന്റെ വക്കോളമെത്തുമ്പോള്‍ അത് ക്യാന്‍സല്‍ ചെയ്യുകയും ആണല്ലോ അറബി മുതലാളിയുടെ ഹോബി. അന്ന് മുതലാളി അയാളെ ബലമായി പിടിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി പ്ലെയിനില്‍ കയറ്റി ഇരുത്തി വാതില്‍ പുറത്ത് നിന്ന് പൂട്ടി. ഇനി നാല് മാസം കഴിഞ്ഞേ വരാന്‍ പറ്റൂ. നാട്ടിലുള്ളവരോട് ഈ വിഷമമെല്ലാം എങ്ങനെ പറയും?

കഴിഞ്ഞ വര്‍ഷം ലീവിന് ചെന്നപ്പോള്‍ പറഞ്ഞ രാവും പകലുമെന്നില്ലാത്ത ഹോട്ടല്‍ പണി എന്ന കള്ളം അല്‍പ്പം കൂടി പൊടിപ്പും തൊങ്ങലും വെച്ച് പറയണം ഇത്തവണ. അയാള്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. ആകെ വിയര്‍ത്തിരുന്നു. താഴെ കേള്‍ക്കുന്ന ഹോണ്‍ മുതലാളിയുടെ വണ്ടിയുടേത് തന്നെ. പരിഭ്രാന്തനായ അയാള്‍ നെടുവീര്‍പ്പിട്ടു. “ഈ ഗള്‍ഫ് ജീവിതം വല്ലാത്തൊരു നരകം തന്നെ!”.