Sunday, September 03, 2006

ഒരു (വ്യത്യസ്ത) ഗള്‍ഫ് കഥ

ഐഐടിയി നിന്ന് ഡിഗ്രിയെടുത്ത് ഇന്‍ഫോസിസിലെ ജോലി മടുത്തപ്പോള്‍ ഒരു ചേഞ്ചിന് ഗള്‍ഫില്‍‍ വന്ന അജയന്‍ ഓഫീസിലെ ഏസിയിലിരുന്ന് തണുത്ത് വിറച്ചു.മെല്ലെ കര്‍ട്ടന്‍ നീക്കി പുറത്തേക്ക് നോക്കിയ അവന്‍ കള കളാരവം മുഴക്കി ഒഴുകുന്ന ഭാരതപ്പുഴ കണ്ട് മനസ്സില്‍ പ്രാകി:‘ഓള്‍ ദിസ് സ്റ്റുപ്പിഡ് വാട്ടര്‍ ഈസ് മേക്കിങ് മീ സിക്ക്’.

ഒരു ദിവസമെങ്കിലും ഓഫീസില്‍ വന്ന് ബോറഡി മാറ്റാന്‍ പണിയെടുക്കാമെന്ന് വെച്ചാല്‍ അറബി മുതലാളി സമ്മതിക്കില്ല.“മോനേ.. ആരോഗ്യം ശ്രദ്ധിക്കൂ.. റെസ്റ്റ് എടുത്തോളൂ..“ എന്നൊക്കെ പറഞ്ഞ് ഒരു ഗ്ലാസ് ഒട്ടകപ്പാല് കുടിപ്പിച്ച് വീണ്ടും ഏസി കാറില്‍ വീട്ടില്‍ കൊണ്ടാക്കും. വീട്ടില്‍ നിന്ന് ഒന്ന് ഇറങ്ങി നടക്കാമെന്ന് വെച്ചാല്‍ നില്‍ക്കാത്ത മഴയും.ഇടവപ്പാതി എന്നൊക്കെപ്പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ? നാശം.കൈയ്യില്‍ പണം ഓവറായതിനാല്‍ അഛന്‍ നാട്ടില്‍ നിന്നും പണമയച്ച് തരുന്നതാണ് മറ്റൊരു തലവേദന.പെട്ടെന്ന് കണ്ട ആ കാഴ്ച്ച അവനെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി.ഈശ്വരാ... കഴിഞ്ഞ മാസത്തെ ശമ്പളക്കവര്‍! ഇത് ഇത് വരെയും ചെലവായില്ലേ...അവന്‍ തലയില്‍ കൈ വച്ച് സോഫയില്‍ അമര്‍ന്നിരുന്നു.

ഗള്‍ഫില്‍ വരുന്ന മലയാളികളില്‍ ഡബിള്‍ ബാച്ചിലേഴ്സ് ഡിഗ്രി ഇല്ലാത്തവരായി ആരും ഇല്ലാത്തത് കാരണം മലയാളി എന്ന് കേട്ടാല്‍ ഉടന്‍ വന്‍ ശമ്പളമാണ് തരുക. വേണ്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, നമ്മള്‍ സ്വീകരിക്കാത്ത ബാക്കി പണം അറബി സ്വന്തം റിസ്കില്‍ വീട്ടിലേക്ക് കുഴല്‍പ്പണമായി അയക്കും. എന്തിന് അധികം പറയണം, എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴുള്ള ബഹളം തന്നെ ഉദാഹരണം.

പ്ലെയിനില്‍ വന്ന് ഇറങ്ങിയപ്പോള്‍ തന്നെ എമിഗ്രേഷന്‍ ചെക്ക്. എമിഗ്രേഷനില്‍ പാസ്പോര്‍ട്ട് പരിശോധിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഡ്രസ്സില്‍ കേരളം എന്ന് കണ്ടാലുടന്‍ ഒരു പ്രത്യേക ഹാളിലേക്ക് മാറ്റിയിരുത്തും. വന്നിറങ്ങിയ എല്ലാ മലയാളികള്‍ക്കും ധരിക്കാന്‍ അറബിക്കുപ്പായവും ബുര്‍ഖയും കൊടുക്കും. മലയാളികളെ കൊത്തിക്കൊണ്ട് പോയി ജോലി നല്‍കാന്‍ അറബികള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ഓട്ടോക്കാര്‍ കൂടി നില്‍ക്കുന്നത് പോലെ പുറത്ത് കൂടി നില്‍ക്കുകയാവുമത്രേ. അവരുടെ ഉന്തിലും തള്ളിലും പെട്ട് പരിക്കേറ്റ ഗള്‍ഫുകാരുടെ കഥകള്‍ നാട്ടില്‍ പാട്ടല്ലേ. ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് മലയാളികളെ വേഷപ്രച്ഛന്നരായി എയര്‍പ്പോര്‍ട്ടിന്റെ അടുക്കളയുടെ പിന്നിലെ വാതില്‍ വഴിയാണ് പുറത്തിറക്കുന്നത്.

എല്ലാം ഓര്‍ത്തപ്പോള്‍ തല പെരുക്കുന്നത് പോലെ തോന്നി അയാള്‍ക്ക്. അറബി വന്ന് ഓഫീസിലിരിക്കുന്നത് കണ്ടാല്‍ അപ്പോള്‍ തന്നെ വീട്ടില്‍ പോകേണ്ടി വരും എന്നൊക്കെ ആലോചിച്ച് സോഫയില്‍ ചാഞ്ഞ് കിടന്ന അയാള്‍ ഉറക്കത്തിലേക്ക് വഴുതി വീണു. അയാള്‍ ഒരു ദുസ്വപ്നം കണ്ടു. എല്ലാ ദിവസവും രാവിലെ നാല് മാസം ശമ്പളത്തോട് കൂടിയ ലീവെടുത്ത് നാട്ടില്‍ പൊയ്കോ എന്ന് പറഞ്ഞ് പ്ലെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും അയാള്‍ ദേഷ്യപ്പെടലിന്റെ വക്കോളമെത്തുമ്പോള്‍ അത് ക്യാന്‍സല്‍ ചെയ്യുകയും ആണല്ലോ അറബി മുതലാളിയുടെ ഹോബി. അന്ന് മുതലാളി അയാളെ ബലമായി പിടിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി പ്ലെയിനില്‍ കയറ്റി ഇരുത്തി വാതില്‍ പുറത്ത് നിന്ന് പൂട്ടി. ഇനി നാല് മാസം കഴിഞ്ഞേ വരാന്‍ പറ്റൂ. നാട്ടിലുള്ളവരോട് ഈ വിഷമമെല്ലാം എങ്ങനെ പറയും?

കഴിഞ്ഞ വര്‍ഷം ലീവിന് ചെന്നപ്പോള്‍ പറഞ്ഞ രാവും പകലുമെന്നില്ലാത്ത ഹോട്ടല്‍ പണി എന്ന കള്ളം അല്‍പ്പം കൂടി പൊടിപ്പും തൊങ്ങലും വെച്ച് പറയണം ഇത്തവണ. അയാള്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. ആകെ വിയര്‍ത്തിരുന്നു. താഴെ കേള്‍ക്കുന്ന ഹോണ്‍ മുതലാളിയുടെ വണ്ടിയുടേത് തന്നെ. പരിഭ്രാന്തനായ അയാള്‍ നെടുവീര്‍പ്പിട്ടു. “ഈ ഗള്‍ഫ് ജീവിതം വല്ലാത്തൊരു നരകം തന്നെ!”.

59 comments:

Unknown said...

വല്യമ്മയിയുടെ പോസ്റ്റില്‍ ശ്രീജിത്ത് വ്യത്യസ്തമായ ഗള്‍ഫ് കഥകളെ പറ്റി പറഞ്ഞു. ഞാനവിടെയിട്ട കമന്റ് വിപുലപ്പെടുത്തി ഒരു പോസ്റ്റാക്കാന്‍ അഗ്രജേട്ടന്‍ പറഞ്ഞതനുസരിച്ച് ഇതാ ഒരു പോസ്റ്റ്.

ഇത് ഞാന്‍ ശ്രീജിയ്ക്കും അഗ്രജേട്ടനും ഡെഡിക്കേറ്റ് ചെയ്യുന്നു.

Visala Manaskan said...

‘അന്ന് മുതലാളി അയാളെ ബലമായി പിടിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി പ്ലെയിനില്‍ കയറ്റി ഇരുത്തി വാതില്‍ പുറത്ത് നിന്ന് പൂട്ടി‘

യെന്തിറ്റാ പെട ! ഒരു നടക്കൊന്നും പോകണ ടൈപ്പല്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണപ്പോള്‍!

പോരട്ടങ്ങിനെ പോരട്ടേ!

വല്യമ്മായി said...

അപ്പോള്‍ എനിക്കില്ല അല്ലേ.

ഇങ്ങനെയുള്ള പോസ്റ്റ് വായിച്ച് പരിസരം മറന്ന് ചിരിച്ച് എന്‍റെ ജോലി പോയാല്‍ ആ കമ്പനിയില്‍ ഒരു ജോലി കിട്ടുമോ എന്തോ

അനംഗാരി said...

ദില്‍ബൂ, ആക്ഷേപ ഹാസ്യം അസ്സലായി.

മുസ്തഫ|musthapha said...

ഹ ഹ ഹ അത് കലക്കി..

പാസ്പോര്‍ട്ട് പരിശോധിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഡ്രസ്സില്‍ കേരളം എന്ന് കണ്ടാലുടന്‍ ഒരു പ്രത്യേക ഹാളിലേക്ക് മാറ്റിയിരുത്തും...
ഇത് സ്വപ്നമല്ല.. സത്യം തന്നെ..
എന്നേം ഇത് പോലെ മറ്റിയിരുത്തിയിരുന്നു.
വിസിറ്റ് വിസയില്‍ ഫുജൈറയില്‍ എത്തിയ എന്നെ, വിസ തന്ന ട്രാവല്‍ ഏജന്‍സിക്കാരന്‍ വന്ന് എന്തോ ഇംഗ്ലീഷില്‍ പറഞ്ഞിട്ടാ അവിടുന്ന് നീങ്ങാന്‍ സമ്മതിച്ചത്.
പിന്നീടാ മനസ്സിലായത് അവര്‍ ചോദിച്ചത് ‘വാട്ടീസ് ദ പര്‍പ്പസോഫ് യുവര്‍ വിസിറ്റ്’ ആയിരുന്നെന്ന് :)
ഇതിന്‍റെ അര്‍ത്ഥം മനസ്സിലാക്കാന്‍ പിന്നേയും കാലങ്ങളെടുത്തു..!!!

മുസ്തഫ|musthapha said...

ഹെന്‍റമ്മോ... തേങ്ങയുടക്കാമെന്ന് കരുതി വന്നപ്പോള്‍ ദേ..കിടക്കണു..:)

Anonymous said...

മോനേ ദില്‍ബൂ, ഇതിത്തിരി ഓവറായിപ്പോയി കേട്ടോ. ഡാ ശ്രീജിത്തെ, ജീവന്‍ വേണേല്‍ ഓടിക്കോ...

Rasheed Chalil said...

എല്ലാം ഓര്‍ത്തപ്പോള്‍ തല പെരുക്കുന്നത് പോലെ തോന്നി അയാള്‍ക്ക്. അറബി വന്ന് ഓഫീസിലിരിക്കുന്നത് കണ്ടാല്‍ അപ്പോള്‍ തന്നെ വീട്ടില്‍ പോകേണ്ടി വരും എന്നൊക്കെ ആലോചിച്ച് സോഫയില്‍ ചാഞ്ഞ് കിടന്ന അയാള്‍ ഉറക്കത്തിലേക്ക് വഴുതി വീണു. അയാള്‍ ഒരു ദുസ്വപ്നം കണ്ടു. എല്ലാ ദിവസവും രാവിലെ നാല് മാസം ശമ്പളത്തോട് കൂടിയ ലീവെടുത്ത് നാട്ടില്‍ പൊയ്കോ എന്ന് പറഞ്ഞ് പ്ലെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും അയാള്‍ ദേഷ്യപ്പെടലിന്റെ വക്കോളമെത്തുമ്പോള്‍ അത് ക്യാന്‍സല്‍ ചെയ്യുകയും ആണല്ലോ അറബി മുതലാളിയുടെ ഹോബി. അന്ന് മുതലാളി അയാളെ ബലമായി പിടിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി പ്ലെയിനില്‍ കയറ്റി ഇരുത്തി വാതില്‍ പുറത്ത് നിന്ന് പൂട്ടി. ഇനി നാല് മാസം കഴിഞ്ഞേ വരാന്‍ പറ്റൂ. നാട്ടിലുള്ളവരോട് ഈ വിഷമമെല്ലാം എങ്ങനെ പറയും?

പൊന്നുമോനേ ദില്‍ബൂ‍... അടിപൊളി.. സൂപ്പര്‍..
ഇതു വായിച്ച് വക്കാരിമാഷും അരവിന്ദനും ആദിയും എല്ലാം ഇങ്ങോട്ട് വണ്ടികയറുമോ എന്നൊരു സംശയം..

കേരളത്തിലെ സകല സാഹിത്യ സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ നായകന്മാരും ഒരുമിച്ചുകൂടിയ സാംസ്കാരിക കേരളത്തിന്റെ വരാന്ത. ഒരാള്‍‍ അച്ചാലും മുച്ചാലും നടന്ന് വയറിലൂടെ (ഉള്ളവര്‍) കയ്യോടിച്ച് ഒന്ന് മൂക്ക് തിരുമ്മി മൊഴിയുന്നു.. മ്..... ഒരു ഗള്‍ഫുകാരനെങ്കിലും സത്യം പറഞ്ഞു.
ഞാന്‍ നെട്ടിയുണര്‍ന്നപ്പോള്‍ ദില്‍ബുവിന്റെ പോസ്റ്റിനു മുമ്പില്‍..

ഓ.ടോ : അവസാന ലൈന്‍ ചേര്‍ത്ത് ഈ കഥ നശിപ്പിച്ചു എന്നെനിക്ക് ശക്തമായ അഭിപ്രായമുണ്ട്...
ഞാന്‍ ഓടി..

myexperimentsandme said...

ദില്ലുബൂ, നല്ല ആക്ഷേപ ഹാസ്യം. ഗള്‍ഫെന്ന് കേള്‍ക്കുമ്പോള്‍ കാശെന്ന ചിന്ത പലര്‍ക്കും. അമേരിക്കന്‍ പ്രവാസികളെയും യൂറോപ്യന്‍ പ്രവാസികളെയും ജപ്പാന്‍ പ്രവാസികളെയും ഗള്‍ഫ് പ്രവാസികളെയും എല്ലാം ഒരേ രീതിയില്‍ കാണാമോ എന്നുതന്നെ സംശയം.

എന്തായാലും ദില്ലുബു പറഞ്ഞപോലത്തെ ഒരു ജോലി കിട്ടിയാലും പ്രാന്തായിപ്പോകും എന്ന് തോന്നുന്നു :)

നിമിഷെഴുത്തുകാരനാണല്ലേ.

പട്ടേരി l Patteri said...

ദില്‍ബൂട്ടാ, ആ കമെന്റ് വായിചപ്പൊല്‍ എന്റെ മനസ്സിലും വന്നു ഒരു കഥ :)...
ഈ കഥ വായിചപ്പോള്‍ ശ്രീജിത്തിന്റെ മനസ്സില്‍ കുളിറു്‌കോരിയിട്ടുണ്ടാകും ,
നിന്നക്കിന്യും എഴുതാന്‍ ആകും , നമുക്കു ഇതു ഒരു ഗണ്ടശ്ശ ആക്കാം .
ശ്രീജിത്തെ ഇതു കേട്ടു നീ വിസക്കു അപ്ല്യ് ചെയ്തൊ :) എന്നാലും ഒരേ തീം എന്നു പറയില്ലല്ലൊ
ശ്ശെ പറയാന്‍ വന്ന കാര്യാം മറന്നു..
ദില്ബൂ കിടിലന്‍ പോസ്റ്റ്.........തുടരും എന്ന പ്രതീക്ഷയോടേ

ഇടിവാള്‍ said...

ഹോ........ കഷ്ടം കഷ്ടം !!!

നല്ലോരു പയ്യനായിരുന്നൂ !!

പ്രേമം തലക്കടിച്ചൂന്നു തോന്നുന്നു ... ;)

വല്യമ്മായി said...

ങ്ങേ! അത് ഞാനറിഞ്ഞില്ലല്ലോ

തറവാടി said...

ഇമറാത്ത് കുന്നിലെ വില്ലയില്‍ നിന്നും ഞാന്‍ ജെനലിലുടെ പുറത്തേക്ക് നോക്കി...കുറെ മലയാളികളായ ലേബര്‍ കാറ്റഗറിയില്‍ പെട്ടവര്‍ , മുറ്റത്തുള്ള മരത്തില്‍നിന്നും ദിര്‍ഹംസ് പൊട്ടിച്ച് ചാക്കിലിട്ട് , നിറഞ്ഞപ്പോള്‍ അകത്തേക്ക് പോയി..കുറച്ച് കഴിഞ്ഞ് അറബി വന്നു..ഏഴ് ചാക്കിന് ഒരു ചാക്ക് എന്ന തോതില്‍ ആ അറബി പണിക്കാര്‍ക്ക് വീതംവെച്ച് കൊടുത്തു...

ദില്‍ബൂട്ടാ...അസ്സലായിട്ടോ....

റീനി said...

ദില്‍ബൂ, ഹാസ്യം കൊള്ളാം. വ്യത്യസ്തമായ ഈ ഗള്‍ഫ്‌ കഥ വ്യത്യസ്തമായ രീതിയില്‍ വായിച്ചു. ആ കമ്പനിയില്‍ ഒരു ജോലി കിട്ടാന്‍ എന്താ വഴി? എന്റെ ബോസാണെങ്കില്‍ "നീ ജോലിക്ക്‌` വരികയേ വേണ്ട, അടുത്ത കുറേ മാസങ്ങള്‍ റെസ്റ്റ്‌ ചെയ്യു" എന്ന്‌ 'പറഞ്ഞു' വിട്ടിരിക്കയാണ്‌.

പുള്ളി said...

ദില്‍ബന്‍, ഇതു നിങ്ങളുടെ ദില്‍ ഇല്‍നിന്നും വരുന്നതാണോ?
ഈ കഥക്കു ആകെ കൂടി ഒരലങ്കാരം ആണെന്നു തോന്നുന്നു വിരോധോക്തി. ലക്ഷണം ഉമേഷ്‌ പറയട്ടെ.
നല്ല വ്യത്യസ്ഥമായ കഥ.
ഇതു നടക്കുമ്പൊള്‍ ഒട്ടകങ്ങള്‍ ആകാശത്തുകൂടെ പറന്നു കളിക്കുകയായിരുന്നു എന്നു കൂടി എഴുതാമായിരുന്നു.

ടിന്റുമോന്‍ said...

സ്ഥലകാലബോധമില്ലാതെ ചിരിച്ച്‌ ചിരിച്ച്‌. ജി.എം കാബിനിലോട്ടു വിളിച്ചിട്ടുണ്ട്‌. പോയി നോക്കട്ടെ. പണിയെങ്ങാനും പോയാ ദില്‍ബൂ.. അസുരലോകത്തേക്കൊരു വരവുണ്ട്‌. ;)

ടിന്റുമോന്‍ said...
This comment has been removed by a blog administrator.
Unknown said...

ബീഡിയാണെന്ന് കരുതി ഈ ചെക്കന്‍ കഞ്ചാവ് വലിച്ച് കൊണ്ടെഴുതിയ കഥയാണിതെന്ന് നിങ്ങളില്‍ പലര്‍ക്കും തോന്നിയെങ്കില്‍ ഞാന്‍ കുറ്റം പറയില്ല.നെടുമുടി പറഞ്ഞത് പോലെ ‘സ്വാഭാവികം!‘.

വിശാ‍ലേട്ടാ: എല്ലാറ്റിനും നന്ദി!

വല്ല്യമ്മായീ: ആദ്യം തന്നെ ഡെഡിക്കേറ്റ് ചെയ്യേണ്ടിയിരുന്നത് രഹന വല്ല്യമ്മായിക്കായിരുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. (പിന്നെ ഇടിവാള്‍ ഗഡി പറഞ്ഞത് കാര്യമാക്കേണ്ട. പുള്ളി മാപ്രാണാം ഷാപ്പില്‍ പോയിരുന്ന് ലാപ്പ്ടോപ്പിലാ ബ്ലോഗിങ്) :-)

കുടിയന്‍ ചേട്ടാ: അപ്പൊ ആരെയോ അക്ഷേപിച്ച പോലെ തോന്നി അല്ലേ? :(

അഗ്രജേട്ടാ:ഹ ഹ ഈ വിസിറ്റിന്റെ പര്‍പ്പസ് എനിക്ക് മനസ്സിലായി എന്തായാലും. നന്ദി!

സുമാത്ര:അബ്രിവിയേഷന്‍സ് ഒരു വീക്നസാണല്ലേ? :)

അനോണി:ഈ വഴി കണ്ടതില്‍ സന്തോഷം.പുട്ടിന് തേങ്ങാ എന്ന പോലെ ഒരു പോസ്റ്റായാല്‍ അനോണിക്കമന്റ് നിര്‍ബന്ധം. അല്ലെങ്കില്‍ സ്റ്റാറ്റസ്സിന് കുറച്ചിലാ. :-)

ഇത്തിരിവെട്ടം: നന്ദി! കൂട്ടിച്ചേര്‍ക്കല്‍ അസ്സലായി.അവസാന വരി ഇല്ലെങ്കില്‍ എന്റെ തലയ്ക്ക് ഓളമാണെന്ന് കരുതും ജനം. :)

വക്കാരി:താങ്കള്‍ വ്യത്യസ്തമായ ജോലികളെ പറ്റി പറഞ്ഞതും എന്നെ ചിന്തിപ്പിച്ചു. നന്ദി! :)

പട്ടേരി മാഷേ:ഈ വഴി കണ്ടതില്‍ സന്തോഷം. ശ്രീജി ഇതൊന്നും അറിഞ്ഞിട്ടില്ല.ഓണമാഘോഷത്തിലാണെന്ന് തോന്നുന്നു. :-)

കൈത്തിരീ:നമ്മളൊക്കെ എന്ത് സംഭവം? ചിന്ന പയ്യന്‍സല്ലേ...? സംഭവങ്ങള്‍ വേ ഞാന്‍ റെ.

ഇടിവാള്‍ ജീ: പോരാറായില്ലേ ഇങ്ങക്ക്? :-)

തറവാടീ: ഹ ഹ... രസിച്ചു :-)

റീനീ: എന്റെ കമ്പനിയിലെ കാര്യങ്ങള്‍ ഒന്ന് തിരിച്ചിട്ട് നോക്കിയപ്പോള്‍ അധികം ഭാവന വേണ്ടി വന്നില്ല. :-)

ലോഗനാഥന്‍ ചേട്ടാ:നന്ദി!ഞാന്‍ ഓടി രക്ഷപ്പെട്ടിരിക്കുന്നു. തപ്പിയിട്ട് കാര്യമില്ല.

അരവിന്ദ് :: aravind said...

ഹഹഹ
കൊള്ളാം ദില്‍‌ബൂ
വ്യത്യസ്തം, സരസ്സം....നന്നായി!

ശാലിനി said...

ഈ ശ്രീജിത്തിന് ആരെങ്കിലും ഒരു വിസ അയച്ചുകൊടുക്കൂ, ഒരു മാസത്തിനുള്ളില്‍ വ്യത്യസ്തമായ ഒരു കഥ നമുക്ക് വായിക്കാം. സഹോദരാ, ഗള്‍ഫിലുള്ളവര്‍ക്കു പറയാന്‍ ഒരു കഥയേ കാണൂ. ഇത് നന്നായി, നാട്ടിലുള്ളവര്‍ ആഗ്രഹിച്ചതുപോലെ ഒരു കഥ.

ഡാലി said...

വ്യതസ്ത ഗള്‍ഫ് കഥ എന്നു പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല.
“ഇടവപ്പാതി എന്നൊക്കെപ്പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ? നാശം!“
ഇനി അവിടെ പ്രളയം വരുന്ന ലക്ഷണാ..
നട്ടുച്ച പന്ത്രണ്ടു മണി‍ കൂറ്റാ കൂറ്റിരുട്ട്... എന്നൊക്കെ എഴുതി കളയല്ലെ ദില്‍ബൊ.. ആക്ഷേപം അസ്സല്ലായി.

Peelikkutty!!!!! said...

ഹി..ഹി.. ഹി.. ഗള്‍ഫ് കാരൊക്കെ ഇത്രയും നാൾ കളളം പറയുവായിരുന്നെന്ന് ഇപ്പോൾ മനസ്സിലായി!

ദേവന്‍ said...

ഗള്‍ഫുകാരൊക്കെ കള്ളം പറയുന്നവരാണെന്ന് പൈലിക്കുട്ടി ഒരു കമന്റ്‌ ഇട്ടതു വഴി വന്നു നോക്കിയപ്പോഴാ ഇതു കണ്ടത്‌.

ഇത്രയും വലിയൊരു സത്യം സത്യത്തില്‍ പ്രതീക്ഷിച്ചില്ല കേട്ടോ. ചിരിച്ചു പണ്ടം കലങ്ങിപ്പോയി ദില്‍ബാ.

പകരം തരാന്‍ ഒന്നുമില്ല എന്റെ കയ്യില്‍, ഓണമായിട്ട്‌ ഓട്ടക്കൈയ്യും ഒഴിഞ്ഞ തലയുമാ.. ഹ്ം... പണ്ടാരാണ്ടും ഒരു കേരളീയന്‍ പറഞ്ഞ ഒരു പാര്‍ട്ടി തമാശ മതിയോ?

പണ്ടു പണ്ട്‌, ഓയില്‍ ബൂമിന്റെ "ബൂം" മുഴങ്ങിക്കേട്ട്‌ വളരെ ഇമ്മിണി വര്‍ഷം കഴിഞ്ഞ്‌ ഒരു വിന്റേജു വിന്റര്‍ കാലം. അബുദാബിപ്പട്ടണത്തില്‍ ഇരണ്ട (sea gull) പട്ടമായി വരാന്‍ തുടങ്ങി. തുടങ്ങിയിട്ടു തീരുന്നില്ല, ഒന്ന്, പത്ത്‌ ഒരു കോടി, ശതകോടി.

പക്ഷികള്‍ ഇടിച്ച്‌ വിമാനങ്ങള്‍ കേടായി, ആയിരക്കണക്കിനു ചത്തു വീണ്‌ പാര്‍ക്കും ബീച്ചും നാറിപ്പുഴുത്തു, ഒന്നും ചെയ്യാന്‍ വയ്യ, പകര്‍ച്ച വ്യാധികള്‍ പൊട്ടി പുറപ്പെടുമെന്ന അവസ്ഥയായി.

അപ്പോ എത്തി ഒരു മാലിക്കാരന്‍. അവന്‍ ഷേഖിനെ ചെന്നു കണ്ടു. കടല്‍ക്കാക്കകളെ എല്ലാം ഞാന്‍ ഓടിക്കാം, ഫ്ലാറ്റ്‌ റേറ്റ്‌, ഒരു മില്ല്യണ്‍. പണി കഴിഞ്ഞു കാശു തന്നാല്‍ മതി. ഡീല്‍.

മുങ്ങിച്ചാവാന്‍ തുടങ്ങുന്നവന്റെ കച്ചിത്തുരുമ്പായ ഏലിമാലി നേരേ തന്റെ പെട്ടി തുറന്നു. പത്ത്‌ ചുവന്ന ഇമല്‍ഷന്‍ പെയിന്റ്‌ അടിച്ച സീ ഗള്ളുകളെ തുറന്ന് അബുദാബി കോര്‍ണിഷിലേക്ക്‌ പറത്തി. എന്തൊരതിശയം, ചുവന്ന
കിളിയെക്കണ്ട്‌ സകല പക്ഷികളും പറന്നു രക്ഷപ്പെട്ടുകളഞ്ഞു!

ആ രാജാവ്‌ സന്തോഷം കൊണ്ട്‌ കരഞ്ഞുപോയി. പിന്നെ മാലിക്കാരനെ വിളിച്ചു മെല്ലെ ചോദിച്ചു . "ഒരു ഉപകാരം കൂടി.. നിന്റെ കയ്യില്‍ ചുവന്ന മലയാളി ഉണ്ടോ? എത്ര പണം വേണമെങ്കിലും തരാം ഞാന്‍."

ദിവാസ്വപ്നം said...

ഹ, അതെന്നാ എടപാടാ... ഇതില്‍ കമന്റിയവരുടെ കൂട്ടത്തില്‍ എന്റെ പേര് കാണുന്നില്ലല്ലോ. ഞാന്‍ ഇതുവരെ ഇതില്‍ കമന്റിയില്ലേ ? ഒരു പതിനഞ്ചു തവണയെങ്കിലും ഞാന്‍ ഈ പോസ്റ്റ് കണ്ടതാണല്ലോ. വന്ന് വന്ന് എന്റെ ഓര്‍മ്മ തീരെ നശിച്ചോ

ഓക്കേ,ഇതാ കമന്റ്...

ദില്‍ബൂ, ഈ പോസ്റ്റ് വളരെ നന്നായിട്ടുണ്ട്. ഹാസ്യത്തില്‍ താന്‍ ചുള്ളനാണെന്ന്, ‘പുലി പിടിയ്ക്കാതിരിക്കാന്‍ കൈയ്പുനീര് ദേഹത്ത് തേയ്ച്ച് ശബരിമലയ്ക്ക് പോകുന്നു’ എന്ന തന്റെ പഴയ ജോക്ക് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി.

ഇതിനു മുന്‍പെഴുതിയ ‘കന്നടക്കാരനെ അടിച്ചു വീഴ്ത്തിയ‘ കഥയും എനിക്കിഷ്ടപ്പെട്ടു. അതില്‍ ഞാന്‍ കമന്റു വച്ചോന്ന് ഓര്‍ക്കുന്നില്ല. ഇനി ചെക്ക് ചെയ്യാനൊന്നും നില്‍ക്കുന്നില്ല.

അല്ലെങ്കില്‍ തന്നെ ഈയിടെ തോന്നിയ ഒരു കാര്യമുണ്ട്... ബൂലോഗത്ത് ഏറ്റവും അര്‍മ്മാദിയ്ക്കുന്നത് ദില്‍ബുവാണ് എന്ന്. കമന്റായും പോസ്റ്റായും ഒക്കെ.

അപ്പോള്‍, ഓണാശംസകള്‍ :-)

വിചാരം said...

ദില്‍ബൂ .. അത്ര വേണ്ടായിരിന്നു.. സ്വപങ്ങള്‍ക്കുമൊരു പരിമിധിയില്ലേ... എതായാലും കഥ കൊള്ളാം .. ഒരിക്കല്ലും യാഥാര്‍ത്ഥത ക്കൈവരിക്കാന്‍ സാദ്ധ്യതയില്ലാത്ത കഥയാണെങ്കിലും... പന്ത്രണ്ട്‌ വര്‍ഷമായി ഞനൊരു ഗല്‍ഫ്‌ പ്രവാസിയാണേ...........

Promod P P said...

ഇത്‌ വായിച്ചപ്പോളാണ്‌ ഒരു പഴയ തമാശ ഓര്‍മ്മ വന്നത്‌

ഇത്‌ നിങ്ങള്‍ പല തവണ കേട്ടതാകാന്‍ വഴി ഉണ്ട്‌. എന്നാലും ഗള്‍ഫ്‌കാരെ ചൊറിയാന്‍ കിട്ടുന്ന ഒരു അവസരം പാഴാക്കരുതല്ലൊ.

ഇംഗ്ലണ്ടില്‍ നിന്നും അമേരിക്കയിലേക്ക്‌ പോകുകയായിരുന്ന ഒരു വിമാനത്തിന്‌ ഒരു യന്ത്രതകരാറുണ്ടായി. ഇത്രയും ഭാരം വഹിച്ച്‌ കൊണ്ട്‌ മുന്‍പോട്ട്‌ പോകാന്‍ പറ്റില്ലെന്നും അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ പുറത്തോട്ട്‌ എറിയണമെന്നും ക്യാപ്റ്റന്‍ അനൌണ്‍സ്‌ ചെയ്തു.

അപ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു സ്കോട്ട്‌ലാന്റ്‌കാരന്‍ ഒരു വലിയ പെട്ടി എടുത്ത്‌ പുറത്തേക്കെറിഞ്ഞു

എന്താ അതില്‍ ഉള്ളത്‌ എന്നെ സഹയാത്രികര്‍ ചോദിച്ചു

അത്‌ സ്കോച്ച്‌ വിസ്കിയാണ്‌. ഞങ്ങടെ നാട്ടില്‍ അതു ധാരാളം ഉള്ള ഒരു സാധനമാണ്‌

ഉടനെ അടുത്തിരുന്നിരുന്ന റഷ്യക്കാരന്‍ അതിലും വലിയ ഒരു പെട്ടി എടുത്ത്‌ പുറത്തേക്കെറിഞ്ഞു

എന്തായിരുന്നു അതില്‍?

അത്‌ വോഡ്‌കയാണ്‌ ഞങ്ങടെ നാട്ടില്‍ അതു സുലഭമായി കിട്ടുന്ന ഒന്നാണ്‌

ഇത്‌ കണ്ടപ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്ന അറബി, തന്റെ തൊട്ടടുത്തിരിക്കുന്ന മലയാളിയെ എടുത്ത്‌ പുറത്തേക്കെറിഞ്ഞു. എന്നിട്ട്‌ പറഞ്ഞു

ഞങ്ങടെ നാട്ടില്‍ ഏറ്റവുമധികം ഉള്ള സാധനമാണ്‌

P Das said...

ദില്‍ബാ, ഭംഗിയായിട്ടുണ്ട്..

Unknown said...

ശ്രീജീ,
താങ്കള്‍ക്ക് ഡെഡിക്കേറ്റ് ചെയ്ത ഈ പോസ്റ്റ് കണ്ടില്ലായിരുന്നു അല്ലേ? അതോ കണ്ടിട്ടും കമന്റിടാതിരിക്കാന്‍ മാത്രം ഡീസന്റായിപ്പോയോ?

Sreejith K. said...

നിന്നോടാരാ ഞാന്‍ ഇവിടെ ഇല്ലാതിരുന്ന സമയം നോക്കി ഇങ്ങനെ ഒരു പോസ്റ്റ് എഴുതാന്‍ പറഞ്ഞേ! കഴിഞ്ഞ തവണ ഇത്തിരിവെട്ടമായിരുന്നു ഈ സൈസ് ഒരു സ്വപ്നം ഞാനില്ലാത്ത നേരം നോക്കി പോസ്റ്റ് ഇട്ടത്.

പോസ്റ്റ് കലക്കന്‍. തമാശയായി പറഞ്ഞാലും കാര്യമായി പറഞ്ഞാലും നന്നാകുമായിരുന്ന ഒരു പ്രമേയം. നല്ല്ല വിവരണവും. എന്നാലും ഇതേ പ്രമേയം വച്ച് ഇനി ബ്ല്ലോഗില്‍ നാല് കഥ വന്നാല്‍ അവിടേയും വന്ന് ഞാന്‍ കച്ചറ ഉണ്ടാക്കും, കട്ടായം.

Anonymous said...

ദില്‍ബൂട്ടിയെ, എന്നെ ഒന്ന് ഹെല്പാമൊ? ബഹുവ്രീഹി മാഷിന്റെ അവിടെ അനോണിമസ് ഓപ്ഷന്‍ വെക്കാന്‍ പറയോ ? ബ്ലോഗര്‍ ബീറ്റാ ആയേല്‍ പിന്നെ എനിക്ക് കമന്റിടാന്‍ പറ്റണില്ല്യ... പക്ഷെ അവരുടെ ആ ഫൂഷന്‍ മൂസിക്കിന് കമന്റിട്ടില്ലെങ്കില്‍ ഞാന്‍ ഇപ്പൊ ശ്വാസം മുട്ടി ചാവും..ആരേലും ഒന്ന് പറയോ...

രാജ് said...

ഇഞ്ചി മുട്ടുശാന്തിക്കായി ബഹൂനൊരു ഇമെയില്‍ പറത്തിക്കോള്ളൂ, വിലാസം അയാള്‍ടെ പ്രൊഫൈലില്‍ കാണും.

ദില്‍ബൂ ഇക്കഥ ഞാന്‍ അന്നേ വായിച്ചതാ, കമന്റിടാന്‍ യോഗം ഇപ്പോഴാ ഉണ്ടായേ. ക്ഷമിക്ക്യ :)

അഹമീദ് said...

ദില്‍ബൂ.. കലക്കി.

കര്‍ണ്ണന്‍ said...

പ്രിയപ്പെട്ട അസുരാ ആദ്യമായാണ് താങ്ക്ളുടെ ബ്ലോഗില്‍ എത്തിയത് നല്ല അക്ഷേപഹാസ്യം. ഇഷ്ടായി

ഓ. ടോ ഇനി ഒട്ടകപ്പാഒ കുടിച്ചു കുടിച്ചു ആകെ മെലിഞ്ഞു പോയിട്ടുണ്ടാവുമല്ലോ

ശെഫി said...

കലക്കന്‍,

ലിഡിയ said...

പുതിയ കമന്റ് കണ്ടപ്പോള്‍ അടുത്ത മൈനും കൊണ്ട് വന്നുവാ അസുരന്‍ എന്നോര്‍ത്ത് വന്നതാ..ഇങ്ങനെ ജീവിതം മുഴുവന്‍ ക്ലപ്പിന് വേണ്ടി ഹോമിക്കാതെ ഇവിടേ എന്തെങ്കിലും കുറിക്കൂ.അല്ലെങ്കില്‍ ഇതിന്റെ യൂആറെല്‍ അനോണിക്ക് പറഞ്ഞു കൊടുക്കട്ടെ..

അല്ലേല്‍ വേണ്ട ഒരു ദില്‍ബൂന് ഈ കളി,അപ്പോ ഒരു ഡ്യൂപ്പ് ഉണ്ടായാലൊ..

വേണ്ട ..വേണ്ട..

:-)
-പാര്‍വതി

അനംഗാരി said...

ഇതെന്നെടേ..ഫോട്ടോ മത്സരമാ?.പടങ്ങളിങ്ങനെ മാറി മാറി പ്രദര്‍ശിപ്പിച്ചിട്ടും, ഒരു കണ്മണിയും കനിയുന്നില്ലേ?.ങ്..ഈ പടം നന്നായിട്ടുണ്ട്.

Unknown said...

പാറു ചേച്ചീ,
ഇത് നീലക്കുറിഞ്ഞി ബ്ലോഗാ. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം. :-)

എന്റെ അപരനെ കണ്ടാല്‍ ഒന്ന് പറയണേ.കുറച്ച് കാശ് കടം വാങ്ങാനാ.ഞാന്‍ എന്റെ കൈയ്യില്‍ നിന്ന് കാശ് വാങ്ങി എന്ന് അവന്‍ എവിടെ പരാതിപ്പെടും? :)

(ഓടോ:ഒന്നും പൊസ്റ്റ് ചെയ്യാഞ്ഞിട്ടും ഇവിടെ വന്ന് എത്തിനോക്കുന്ന എല്ലാവര്‍ക്കും നന്ദി.)

മുല്ലപ്പൂ said...

ദില്‍ബൂ,
തികച്ചും വ്യത്യസ്ഥം

Kalesh Kumar said...

ദില്‍ബാനന്ദാ, ഞാനിതിപ്പഴാ കണ്ടത്!
കലക്കി മോനേ കലക്കി!
കിടിലന്‍ കഥ.
(ദേവേട്ടന്റെ കമന്റും കിടിലന്‍!)

Unknown said...

തള്ളേ എന്തര്ത്...കലക്കി മോനേ ദില്‍ബൂ...
പുള്ളകള് കണ്ട് പഠിക്കട്ട്...
ഇനിയും പോരട്ട്...
ഇത് കാണാന്‍ വൈകിയതില്‍ ഒത്തിരി സങ്കടങ്ങള് ഇണ്ട് കേട്ടാ....
അഭിനന്ദനങ്ങള്‍.....

Kaippally said...

ഇപ്പോഴാണു് വായിച്ചത്. കൊള്ളാം.
ഒരുപാട് ചിരിച്ചു.

ഏറനാടന്‍ said...

ദില്‍ബൂ, കാണാനും വായിക്കാനും വൈകി, എന്നോട്‌ ക്ഷമീ, എന്താണപ്പാ വിവരണം! കലക്കി, ജോറായി, അന്നെ ഞാന്‍ സമ്മയ്‌ച്ചു, ആക്ഷേപഹാസ്യ സമ്രാട്ട്‌ പട്ടം ഉണ്ടെങ്കില്‍ അത്‌ തനിക്ക്‌ കിട്ടണം!

Navas(നവാസ്) said...

അമ്പട മുത്തേയ്... അത് കലക്കീട്ടൊ.?

പണിയെടുക്കാതെ എടുത്താല്‍ പൊങ്ങാത്ത കാശ് വാങ്ങുന്ന ഒരു നവഗള്‍ഫുകാരനാണ് ഈയുള്ളവനും.

പണ്ട് ചാവക്കാട് തീരത്ത് ആഞ്ചടിച്ച ‘ഗള്‍ഫാമിയില്‍’നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച് പരാചയം സമ്മതിച്ച പലരില്‍ ഒരുവന്‍.
എന്തായാലും വളരെ നന്നായി ഷ്ടാ...

യ്യോ! വായിച്ചിരുന്ന്, അറബി കൊണ്ടു വച്ച ഒട്ടകപ്പാല്‍ കുടിക്കാ‍ന്‍ മറന്നു പോയി,ഓ, അതിന് ഇനിയിപ്പോ നാളെ ലീവ് തരും, നാശം! :)

വേണു venu said...

ഈ പോസ്റ്റിനുള്ള കമന്‍റല്ലിതു്.
ദില്‍ബൂ, ഇന്നു് , ബൂലോകത്തിലെ എന്‍റെ ലോകം അങ്ങനെ എന്തൊക്കെ ലോകമുണ്ടോ അതിലെല്ലാം കൊടുത്ത താങ്കളുടെ കമന്‍റുകള്‍ കൂട്ടി വായിച്ചു രസിച്ചാര്‍മാദിച്ച ഒരു സഹൃദയന്‍ ആശംസകള്‍ നേരുന്നു.
ഓ.ടോ.വെറെ എവിടെങ്കിലും പോയി പറഞ്ഞാ ഗാങ് വാര്‍ ആയാലോ.

രാജ് said...

ദേവന്റെ കമന്റ് ഇപ്പോഴാണു ശ്രദ്ധിച്ചതു്. ഹിച്ച്കോക്കിന്റെ ദി ബേഡ്സ് എന്ന സിനിമയിലും ഇതു പോലെ സീഗള്ളുകള്‍ ഒരു ചെറുനഗരത്തെ ആക്രമിക്കുന്നതായിട്ടാണു്. സൈക്കോക്ക് ശേഷം ഹിച്ച്ക്കോക് ചെയ്ത നല്ലൊരു സിനിമയായിരുന്നു ദി ബേഡ്സ്.

വിശ്വപ്രഭ viswaprabha said...

ങ്ഹേ! എന്റെയും കമന്റ് ഇവിടെ കാണുന്നില്ലല്ലോ! ഇനി ഞാന്‍ അതു ചേര്‍ക്കാന്‍ മറന്നുപോയതാണോ!

ദില്‍‍ ബ്ലൂ, നീലഹൃദയാ, യാര്‍ യേതു ഗ്യാങ്ങ് എന്നു വിളിച്ചാലും വേണ്ടില്ല, ജ്ജ് ബ്ലോഗിന്റെ യുവരോമാഞ്ചകുഞ്ചു തന്നെ, മൂന്നരത്തരം എന്നു പറയാതെ പറ്റില്ല. 60 ദിവസം കഴിഞ്ഞിട്ടും ഈ പോസ്റ്റ് ചൂടാറാതെ കിടക്കുന്നതു കണ്ടില്ലേ? പിന്നെ യെന്തരു ബേണം?

ശരി. പോട്ടെ, താഴെ അറബിയുടെ ഹോണ്‍ വിളി മുഴങ്ങുന്നു. ഇന്നു രാത്രി ഒരുമിച്ച് ഒരു മലയാളം സില്‍മക്കു പോവാം എന്നു ഞാന്‍ സമ്മതിച്ചിരുന്നതാ.

വല്യമ്മായി said...

എന്‍റെ പോസ്റ്റ് കണ്ട് ഹാലിളകി സ്വന്തം കഥ പറഞ്ഞ് എന്നേക്കാള്‍ കൂടുതല്‍ പ്രശസ്തനായ് ദില്‍ബന് എന്‍റെ വക 50 തേങ്ങ.

സുല്‍ |Sul said...

ദില്‍ബോ മോനെ
നിന്റെ മുന്നില്‍ എന്റെ ബാഷ്പാഞ്ജലി.
ദേക്കിടക്കുണൂ.

-സുല്‍

Unknown said...

ഈശ്വരാ,
നിങ്ങളൊക്കെ പണിയെടുക്കാതെ ശമ്പളം തരുന്ന എന്റെ അറബിമുതലാളിയേക്കാള്‍ കഷ്ടമാണല്ലോ. രണ്ട് മൂന്ന് മാസം ഒന്നും പോസ്റ്റ് ചെയ്യാതിരുന്നിട്ടും ഈ തരുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും ഞാന്‍ എങ്ങനെ നന്ദി പറയും? എനിക്ക് തിരിച്ച് തരാന്‍ സ്നേഹം മാത്രമേയുള്ളൂ...
മുല്ലപ്പൂ ചേച്ചീ
കലേഷേട്ടാ
സുകുമാരപുത്രന്‍ ചേട്ടാ
കൈപ്പള്ളി ചേട്ടാ
ഏറനാടന്‍ ഭായ്
നവാസ് ഭായ്
വേണു ചേട്ടന്‍
പെരിങ്സ്
വിശ്വേട്ടാ
വല്ല്യമ്മായീ
സുല്‍

എല്ലാവര്‍ക്കും എന്റെ നന്ദി, നമസ്കാരം... :-)

Adithyan said...

രണ്ട് മൂന്ന് മാസം ഒന്നും പോസ്റ്റ് ചെയ്യാതിരുന്നിട്ടും ഈ തരുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും ഞാന്‍ എങ്ങനെ നന്ദി പറയും?

ഹ്ഹഹഹ... ദില്‍ബാ നെനക്കു മനസിലായില്ലേ? നീ ഈ മാതിരി ചപ്പ്ചവറൊക്കെ ഇനീം എഴുതാണ്ടിരിക്കാനല്ലേ എല്ലാരും ഇവടെ ഇങ്ങനെ എടക്കെടക്ക് കമന്റിട്ടോണ്ടിരിക്കുന്നെ ;) അല്ലാണ്ട് നെന്നോട് സ്നേഹം കൂടീട്ടൊന്നും അല്ല.

(ഇതേ റീസണ്‍ കൊണ്ടാണോന്നറിയില്ല, ചുണ്ടുകളിലും എടക്കെടക്കു കമന്റ് വീഴാറുണ്ട് :(

പരാജിതന്‍ said...

ദില്‍ബാ, സുന്ദരന്‍ ഭാവന (നടിയുടെ കാര്യമല്ല കേട്ടോ!).

ഒോ.ടോ. ബൂലോകത്തില്‍ അടുത്തിടെ വായിച്ച ഏറ്റവും രസകരമായ കമന്‍റും ദില്‍ബണ്റ്റെ വക തന്നെ: പെരിങ്ങോടണ്റ്റെ പോസ്റ്റിനെഴുതിയ 'മസാലദോശ'ക്കമന്‍റ്‌.

Nishad said...

iioevദില്‍ബൂസ്,
ഞാന്‍ താളുകളില്‍ എത്രാമത്തെ പ്രാവശ്യമാ വരുന്നെന്നറിയാമോ?
താമസമെന്തേ വരുവാന്‍.....??

Devadas V.M. said...

സുരാസ്സുവിനേക്കളും വലിയ ആസുരന്‍...ഹും.. കൊള്ളാം...തുടരുക...
ലോനപ്പന്‍

ഖാദര്‍ said...

‘നൊമ്പരം’കൊണ്ട് ‘പമ്പരം’കറക്കാത്തൊരു കഥ.
ചില ഗള്‍ഫു കഥകളാല്‍ പ്രചരിപ്പിക്കപ്പെട്ട ഗള്‍ഫു ജോലിയുടെയും ജീവിതത്തീന്റെയും ചീത്തപ്പേരു ഈ കഥ വായിക്കുന്നതോടെ മാറിക്കിട്ടും. ഇനിയും ഗള്‍ഫില്‍ വരാതെ അറച്ചു നില്‍ക്കുന്ന നാട്ടിലെ ഡബിള്‍ ബാച്ചിലേര്‍സിനു പ്രോത്സാഹനം നല്‍കാനായി ഇതിന്റെ കുറച്ച് പ്രിന്റെടുത്തു വിതരണം ചെയ്യണം.
രസായിരിക്കുന്നു ഇത്
ഇതോടെ നിര്‍ത്തിയോ എഴുത്തൊക്കെ?

വാളൂരാന്‍ said...

ദില്‍ബൂ, ഒരുപാടു വൈകിപ്പോയി എത്താന്‍.... ഇതെങ്ങിനെ മിസ്സായീന്ന്‌ ഒട്ടും മനസ്സിലായില്ല്യാട്ടോ...
ച്ചാല്‍ കലക്കി കടുവറുത്തു എന്നല്ലാണ്ട്‌ ഒന്നൂല്യ വേറെ എഴുതാന്‍....

Anonymous said...

ചിത്രകാരന്‌ ഇവിടെ കമന്റാമോ എന്നു നോക്കട്ടെ...!!!!

പോക്കിരി said...

ദില്‍ബൂ, വായിക്കാന്‍ സ്വല്‍പ്പം വൈകിപ്പോയി,
കിടിലന്‍ കഥ..ഈയിടെ ഞാനും കണ്ടു ഒരു ചെറിയ സ്വപ്നം, അതൊന്നു പോസ്റ്റിയപ്പോളാണു ആരോ ഇതിനെ കുറിച്ച് പറഞതു....
നന്നായിരിക്കുന്നു മഷേ....

മരമാക്രി said...

ദില്‍ബാസുരന്‍ എഴുത്ത് നിര്‍ത്തണം, ഞാന്‍ തുടങ്ങി

Sulfikar Manalvayal said...

പ്രവാസം. ഇത്ര നന്നായി ആക്ഷേപ ഹാസ്യത്തില്‍ പറയാനുള്ള കഴിവ്. സമ്മതിച്ചിരിക്കുന്നു ഈ "മറിച്ചു ചൊല്ലലിനെ"