Sunday, September 03, 2006

ഒരു (വ്യത്യസ്ത) ഗള്‍ഫ് കഥ

ഐഐടിയി നിന്ന് ഡിഗ്രിയെടുത്ത് ഇന്‍ഫോസിസിലെ ജോലി മടുത്തപ്പോള്‍ ഒരു ചേഞ്ചിന് ഗള്‍ഫില്‍‍ വന്ന അജയന്‍ ഓഫീസിലെ ഏസിയിലിരുന്ന് തണുത്ത് വിറച്ചു.മെല്ലെ കര്‍ട്ടന്‍ നീക്കി പുറത്തേക്ക് നോക്കിയ അവന്‍ കള കളാരവം മുഴക്കി ഒഴുകുന്ന ഭാരതപ്പുഴ കണ്ട് മനസ്സില്‍ പ്രാകി:‘ഓള്‍ ദിസ് സ്റ്റുപ്പിഡ് വാട്ടര്‍ ഈസ് മേക്കിങ് മീ സിക്ക്’.

ഒരു ദിവസമെങ്കിലും ഓഫീസില്‍ വന്ന് ബോറഡി മാറ്റാന്‍ പണിയെടുക്കാമെന്ന് വെച്ചാല്‍ അറബി മുതലാളി സമ്മതിക്കില്ല.“മോനേ.. ആരോഗ്യം ശ്രദ്ധിക്കൂ.. റെസ്റ്റ് എടുത്തോളൂ..“ എന്നൊക്കെ പറഞ്ഞ് ഒരു ഗ്ലാസ് ഒട്ടകപ്പാല് കുടിപ്പിച്ച് വീണ്ടും ഏസി കാറില്‍ വീട്ടില്‍ കൊണ്ടാക്കും. വീട്ടില്‍ നിന്ന് ഒന്ന് ഇറങ്ങി നടക്കാമെന്ന് വെച്ചാല്‍ നില്‍ക്കാത്ത മഴയും.ഇടവപ്പാതി എന്നൊക്കെപ്പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ? നാശം.കൈയ്യില്‍ പണം ഓവറായതിനാല്‍ അഛന്‍ നാട്ടില്‍ നിന്നും പണമയച്ച് തരുന്നതാണ് മറ്റൊരു തലവേദന.പെട്ടെന്ന് കണ്ട ആ കാഴ്ച്ച അവനെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി.ഈശ്വരാ... കഴിഞ്ഞ മാസത്തെ ശമ്പളക്കവര്‍! ഇത് ഇത് വരെയും ചെലവായില്ലേ...അവന്‍ തലയില്‍ കൈ വച്ച് സോഫയില്‍ അമര്‍ന്നിരുന്നു.

ഗള്‍ഫില്‍ വരുന്ന മലയാളികളില്‍ ഡബിള്‍ ബാച്ചിലേഴ്സ് ഡിഗ്രി ഇല്ലാത്തവരായി ആരും ഇല്ലാത്തത് കാരണം മലയാളി എന്ന് കേട്ടാല്‍ ഉടന്‍ വന്‍ ശമ്പളമാണ് തരുക. വേണ്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, നമ്മള്‍ സ്വീകരിക്കാത്ത ബാക്കി പണം അറബി സ്വന്തം റിസ്കില്‍ വീട്ടിലേക്ക് കുഴല്‍പ്പണമായി അയക്കും. എന്തിന് അധികം പറയണം, എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴുള്ള ബഹളം തന്നെ ഉദാഹരണം.

പ്ലെയിനില്‍ വന്ന് ഇറങ്ങിയപ്പോള്‍ തന്നെ എമിഗ്രേഷന്‍ ചെക്ക്. എമിഗ്രേഷനില്‍ പാസ്പോര്‍ട്ട് പരിശോധിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഡ്രസ്സില്‍ കേരളം എന്ന് കണ്ടാലുടന്‍ ഒരു പ്രത്യേക ഹാളിലേക്ക് മാറ്റിയിരുത്തും. വന്നിറങ്ങിയ എല്ലാ മലയാളികള്‍ക്കും ധരിക്കാന്‍ അറബിക്കുപ്പായവും ബുര്‍ഖയും കൊടുക്കും. മലയാളികളെ കൊത്തിക്കൊണ്ട് പോയി ജോലി നല്‍കാന്‍ അറബികള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ഓട്ടോക്കാര്‍ കൂടി നില്‍ക്കുന്നത് പോലെ പുറത്ത് കൂടി നില്‍ക്കുകയാവുമത്രേ. അവരുടെ ഉന്തിലും തള്ളിലും പെട്ട് പരിക്കേറ്റ ഗള്‍ഫുകാരുടെ കഥകള്‍ നാട്ടില്‍ പാട്ടല്ലേ. ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് മലയാളികളെ വേഷപ്രച്ഛന്നരായി എയര്‍പ്പോര്‍ട്ടിന്റെ അടുക്കളയുടെ പിന്നിലെ വാതില്‍ വഴിയാണ് പുറത്തിറക്കുന്നത്.

എല്ലാം ഓര്‍ത്തപ്പോള്‍ തല പെരുക്കുന്നത് പോലെ തോന്നി അയാള്‍ക്ക്. അറബി വന്ന് ഓഫീസിലിരിക്കുന്നത് കണ്ടാല്‍ അപ്പോള്‍ തന്നെ വീട്ടില്‍ പോകേണ്ടി വരും എന്നൊക്കെ ആലോചിച്ച് സോഫയില്‍ ചാഞ്ഞ് കിടന്ന അയാള്‍ ഉറക്കത്തിലേക്ക് വഴുതി വീണു. അയാള്‍ ഒരു ദുസ്വപ്നം കണ്ടു. എല്ലാ ദിവസവും രാവിലെ നാല് മാസം ശമ്പളത്തോട് കൂടിയ ലീവെടുത്ത് നാട്ടില്‍ പൊയ്കോ എന്ന് പറഞ്ഞ് പ്ലെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും അയാള്‍ ദേഷ്യപ്പെടലിന്റെ വക്കോളമെത്തുമ്പോള്‍ അത് ക്യാന്‍സല്‍ ചെയ്യുകയും ആണല്ലോ അറബി മുതലാളിയുടെ ഹോബി. അന്ന് മുതലാളി അയാളെ ബലമായി പിടിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി പ്ലെയിനില്‍ കയറ്റി ഇരുത്തി വാതില്‍ പുറത്ത് നിന്ന് പൂട്ടി. ഇനി നാല് മാസം കഴിഞ്ഞേ വരാന്‍ പറ്റൂ. നാട്ടിലുള്ളവരോട് ഈ വിഷമമെല്ലാം എങ്ങനെ പറയും?

കഴിഞ്ഞ വര്‍ഷം ലീവിന് ചെന്നപ്പോള്‍ പറഞ്ഞ രാവും പകലുമെന്നില്ലാത്ത ഹോട്ടല്‍ പണി എന്ന കള്ളം അല്‍പ്പം കൂടി പൊടിപ്പും തൊങ്ങലും വെച്ച് പറയണം ഇത്തവണ. അയാള്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. ആകെ വിയര്‍ത്തിരുന്നു. താഴെ കേള്‍ക്കുന്ന ഹോണ്‍ മുതലാളിയുടെ വണ്ടിയുടേത് തന്നെ. പരിഭ്രാന്തനായ അയാള്‍ നെടുവീര്‍പ്പിട്ടു. “ഈ ഗള്‍ഫ് ജീവിതം വല്ലാത്തൊരു നരകം തന്നെ!”.

Wednesday, July 26, 2006

ഇന്റലിജന്‍സ് ഫെയില്യര്‍

ബാംഗ്ലൂരില്‍ ഞങ്ങള്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പയ്യന്മാരെല്ലാവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. എന്ന് പറഞ്ഞാല്‍ ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നു. മാക്സിമം പണം ചെലവാക്കാതെ ജീവിച്ച് വീക്കെന്റുകളിലെ ആഘോഷവേളകള്‍ ആനന്ദകരമാക്കുക എന്ന ലക്ഷ്യം കൂടാതെ ഒരു മതില്‍ ചാടിയാല്‍ ഓഫീസിലെത്താം എന്നുള്ളതും ഞങ്ങളെ ആ വീട് വാടകയ്ക്കെടുക്കാന്‍ പ്രേരിപ്പിച്ചു. കമ്പനിയെ ഏത് പാതിരാത്രിയിലും സേവിക്കാം എന്ന മഹത് ലക്ഷ്യം മാത്രമല്ല ഉച്ചയുറക്കം ചര്‍മ്മ കാന്തി വര്‍ദ്ധിപ്പിക്കും എന്ന കിംവദന്തി, ഒരു വളവ് തിരിഞ്ഞാല്‍ വിമന്‍സ് കോളേജ് എത്തി എന്ന് ആരോ പറഞ്ഞ് കേട്ടത്, ബാര്‍ ഹോട്ടല്‍, സിനിമാ കൊട്ടക മുതലായവയിലേക്ക് സുമാര്‍ വരുന്ന ദൂരം വീട് ദല്ലാള്‍ കുറിച്ച് തന്നിരുന്ന കടലാസ് തുണ്ട് മുതലായവയും ഈ വീട് തെരഞ്ഞെടുത്ത തീരുമാനത്തിന് ജെയ് വിളിച്ചു. മഹാ അലമ്പ് ഏരിയാ ആണെന്ന് പലരും പറഞ്ഞെങ്കിലും മലയാളി പയ്യന്‍സിനേക്കാള്‍ വലിയ അലമ്പന്മാരോ എന്ന് ഞങ്ങള്‍ തിരിച്ച് ചോദിച്ചു.

ഒറ്റ നോട്ടത്തില്‍ പരമ അലമ്പ് ഏരിയാ ആണെന്ന് തോന്നിയത് മേല്‍ പറഞ്ഞ ജെയ് വിളിച്ച ഘടകങ്ങള്‍ വീറ്റോ ചെയ്തു. താമസം പരമ സുഖം. ജോലി കഴിഞ്ഞ് ഒരു മിനിറ്റിനുള്ളില്‍ വീട്ടിലെത്തുന്നു. മാനേജര്‍മാര്‍ക്കും മറ്റും ഞങ്ങളോട് അസൂയ. (അവര്‍ ജോലി കഴിഞ്ഞ് നാല് കിലോമീറ്റര്‍ ദൂരമൊക്കെ വരുന്ന വീടുകളിലേക്ക് വണ്ടിയോടിച്ച് പോകുന്നു. പൂമുഖവാതില്‍ക്കല്‍ കാത്ത് നില്‍ക്കുന്ന പൂന്തിങ്കള്‍മാരുടെ കൈയ്യില്‍ ലഞ്ച് ബോക്സ് നല്‍കി ഉടന്‍ പിറ്റേ ദിവസത്തേക്കുള്ള ബോക്സുമായി തിരിച്ചിറങ്ങുന്നു. പുകള്‍ പെറ്റ ബാംഗ്ലൂര്‍ ട്രാഫിക്കിന് നന്ദി.)

കട്ടന്‍ ചായയുടെ ബലത്തില്‍ രാത്രി മുഴുവന്‍ ചീട്ട് കളി, ഞായറാഴ്ചകളില്‍ ബ്രിഗേഡ്സ് റോഡില്‍ തെണ്ടല്‍ വഴിപാട്, അകന്ന ബന്ധത്തിലെ അമ്മായി പ്രസവിച്ച സന്തോഷത്തിനും ചിറാപുഞ്ചിയില്‍ മഴ കുറഞ്ഞ സങ്കടത്തിനും വരെ ഡെഡിക്കേറ്റ് ചെയ്ത് വെള്ളമടി, വളവിലെ കോളേജില്‍ വരുന്ന ലോ വെയിസ്റ്റ് ജീന്‍സുകളുടെ ഇറക്കത്തിനെ പറ്റി ഡിബേറ്റും ഗവേഷണവും തുടങ്ങിയ പരമ്പരാഗത കലകളില്‍ ശ്രദ്ധ ചെലുത്തി ഞങ്ങള്‍ അര്‍മ്മാദിച്ച് ജീവിച്ച് വരികയായിരുന്നു. അപ്പോഴാണത് സംഭവിച്ച് !

ഒരു ദിവസം ആരോ രണ്ടിന് പോകാന്‍ വേണ്ടി നോക്കുമ്പോല്‍ വെള്ളം, ബക്കറ്റ് എന്നീ വസ്തുക്കളേക്കാള്‍ അത്യാവശ്യമായ സിഗരറ്റ് തീര്‍ന്നിരിക്കുന്നു. ‘രണ്ടാം നമ്പര്‍‘ മുറിയുടെ വാതിലിനോട് ചേര്‍ത്ത് തൂക്കിയിരിക്കുന്ന സ്റ്റാന്റില്‍ സദാ സമയവും ഈ ജീവന്‍ രക്ഷാ മരുന്ന് ഉണ്ടായിരിക്കണം എന്നത് പൊതുവായ നിയമമായിരുന്നു. അവസാനത്തെ സിഗരറ്റ് വലിക്കുന്നയാള്‍ പരിപാടി കഴിഞ്ഞ് പുറത്ത് വന്നാലുടന്‍ പുതിയ പാക്കറ്റ് വാങ്ങിക്കൊണ്ട് വരണം. ഈ നിയമത്തിനെ മാനിച്ചാണ് കെ കെ എന്ന് ഞങ്ങള്‍ വിളിക്കുന്ന സുഹൃത്ത് പുറത്തേക്കിറങ്ങിയത്.

രാത്രി ഒരു പത്ത് മണി നേരം. ഞങ്ങള്‍‍ ബാക്കിയുള്ള അഞ്ച് പേര്‍ പലവിധ കലാപരിപാടികളുമായി അവിടെയും ഇവിടെയും. ദിവസവും കണ്ണുകളിലൂടെ മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യാറുള്ള കന്നഡക്കാരി പെണ്‍കുട്ടിക്ക് രണ്ട് മലയാളം പഴഞ്ചൊല്ല് പറഞ്ഞ് കൊടുക്കാമല്ലോ എന്ന നല്ല ഉദ്ദേശത്തോടെ മാത്രം ‘30 ദിവസത്തില്‍ മലയാളത്തിലൂടെ കന്നഡ പഠിക്കാം’ എന്ന പുസ്തകം വായിക്കുകയായിരുന്ന ഞാന്‍ എന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി. ദാ‍ നില്‍ക്കുന്നു നമ്മുടെ കെ കെ വായില്‍ നിന്നും ചോരയൊക്കെ ഒലിപ്പിച്ച്. വസന്ത അണ്ണന്റെ കടയ്ക്ക് മുന്നില്‍ പഴത്തൊലി ചവിട്ടി വീണു എന്ന് പറയാന്‍ അവന് അവസരം കിട്ടുന്നതിന് മുമ്പേ ഞാന്‍ ചോദിച്ചു ‘അരാടാ പൂശിയത് ?’.

ഉടന്‍ തന്നെ എല്ലാവരും ഞങ്ങളുടെ ‘വാര്‍ റൂ‘മില്‍ (വീട് മൊയിലാളി രാമ മൂര്‍ത്തി കാണാതെ ‘പീനേ കാ പാനി’ സൂക്ഷിക്കുന്ന മുറി) കയറി കതകടച്ച് ഡിസ്കഷന്‍ തുടങ്ങി. സിഗരറ്റ് വാങ്ങിയതിന് ശേഷം ക്വാളിറ്റി ചെക്കിങ്ങിനായി ഒന്ന് വലിച്ച് പുക വിട്ട് നില്‍ക്കുമ്പോള്‍ ഒരു കന്നഡക്കാരന്‍ വന്ന് പേരും താമസ സ്ഥലവും ചോദിച്ചുവത്രേ. രണ്ടിനും തൃശൂര്‍ ആക്സന്റുള്ള കന്നഡയില്‍ മറുപടി നല്‍കിയ ഉടന്‍ രണ്ട് പെടയങ്ങ് പെടച്ചു എന്നും തിരിഞ്ഞ് നോക്കാതെ അയാള്‍ കടത്തിണ്ണയില്‍ കയറി ഇരിപ്പായി എന്നും കെ കെ മൊഴിഞ്ഞു. കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവിടെ നില്‍ക്കുന്ന സ്വഭാവമില്ലാത്തതിന്നാല്‍ നേരെ തിരിച്ച് പോരുകയും ചെയ്തു. ഇത്രയും ഡീറ്റെയിത്സ് അറിഞ്ഞ ഉടന്‍ ഞങ്ങള്‍ക്കിടയില്‍ രണ്ട് ചേരി രൂപപ്പെട്ടു. ഓണം കൂടുതല്‍ ഉണ്ണുന്നതാണ് ഐ ക്യു അളക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട അളവ് കോലെന്നും അതിനാല്‍ പ്രശ്നങ്ങള്‍ക്കൊന്നും പോകാതെ നാട്ടുകാരെ ബഹുമാനിച്ച് മിണ്ടാതിരിക്കാമെന്നും നാലാളടങ്ങുന്ന ഒരു വിഭാഗം. ഊണിന്റെ എണ്ണമല്ല കഴിച്ച ചോറിന്റെ അളവാണ് കണക്കിലെടുക്കേണ്ടത് എന്നും അടിച്ചവന്റെ കൈ തല്ലി ഒടിക്കുകയൊന്നും ചെയ്തില്ലെങ്കിലും ഒരടിയെങ്കിലും തിരിച്ചടിക്കണമെന്ന് ഞാനും. ഒടുവില്‍ ഞങ്ങള്‍ ഒരു കോമ്പ്രമൈസിലെത്തി. തിരിച്ച് തല്ലണ്ട പക്ഷെ കാരണം ചോദിക്കണം.

കൂട്ടത്തിലെ പഞ്ചപാവവും ഏത് കാര്യത്തിലും ഒരു ‘ആന്റണി ലൈന്‍’ ഡിപ്ലൊമസിയുടെ വക്താവുമായ വിനുട്ടന്‍ ചോദിക്കാന്‍ പോയാല്‍ മതിയെന്ന് മൃഗീയ ഭൂരിപക്ഷം നിശ്ചയിച്ചു. കമ്പനിക്ക് ഞാന്‍ ചെല്ലാമെന്ന് പറഞ്ഞ് ആരെങ്കിലും എതിര് പറയുന്നതിന് മുമ്പ് തന്നെ ഞാന്‍ പുറത്ത് ചാടി സംഭവ സ്ഥലത്തേക്ക് നടന്നു. ആരെയെങ്കിലും പിടിച്ച് രണ്ട് പെടയ്ക്കാതെയിരിക്കാന്‍ 21 വയസ്സിന്റെ തിളപ്പുമായി ഞരമ്പുകളില്‍ പായുന്ന ചോര സമ്മതിക്കുന്നില്ല. കളിച്ച് കളിച്ച് മലയാളീസിനോടും കളിയോ, ഇതെന്താ കളിയാ പാട്ട് ?, തീക്കട്ടയില്‍ ഊറാമ്പിലി അരിക്കുകയോ തുടങ്ങി പല പഴഞ്ചൊല്ലുകളും മനസ്സില്‍ തേട്ടി വന്നു. വിനുട്ടന്‍ മെല്ലെ പുറപ്പെട്ട് വരുന്നതെയുള്ളൂ. അവന്‍ എത്തുന്നതിന് മുമ്പ് പരിപാടി ഒപ്പിക്കണം എന്ന ഉദ്ദേശത്തില്‍ ഞാന്‍ ആഞ്ഞ് നടന്നു. കെ കെ പറഞ്ഞ കടയുള്ള ഇടുങ്ങിയ ചേരി എന്ന് തന്നെ പറയാവുന്ന സ്ഥലം കണ്ടു. അപ്പോള്‍ ഞാന്‍ ചിന്തിച്ചത് അലമ്പ് ‘ഡീഫാള്‍ട്ട്’ സ്വഭാവമാക്കിയിരുന്ന കെ കെ അടി വാങ്ങി ഒരക്ഷരം പോലും പറയാതെ തിരിച്ച് വന്നതെന്തേ എന്നായിരുന്നു. അവന്റെ സ്വഭാവം വെച്ച് അനലൈസ് ചെയ്യുമ്പോള്‍ എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് എന്ന് തോന്നിയത് മൂക്ക് കണ്‍ഫേം ചെയ്തു.

കട നേരത്തേ അടച്ചിരിക്കുന്നു. വിജനമായ പാത. കുറച്ച് ദൂരെയുള്ള വീടുകളില്‍ നിന്ന് വരുന്ന ഇത്തിരി വെട്ടം മാത്രം.ഇരുട്ടത്ത് കടയുടെ മുന്‍പില്‍ ഇരിക്കുന്ന ആ രൂപത്തിനെ ഞാന്‍ കണ്ടു. തല വഴി കമ്പിളി പുതച്ച് കൂനിക്കൂടിയിരിക്കുന്നു. കെ കെ പറഞ്ഞ പോലെ കടത്തിണ്ണയില്‍ ഇരിക്കുന്നയാള്‍ ഇയാള്‍ തന്നെ. പാവം ഏതോ പിച്ചക്കാരനാണ് ഒന്ന് വിരട്ടിയേക്കാം എന്ന് വിചാരിച്ച് അടുത്ത് ചെന്നു. അപ്പോഴാണ് അബദ്ധം മനസ്സിലായത്. അയാള്‍ കാല്‍പ്പെരുമാറ്റം കേട്ട് കമ്പിളി മാറ്റി. പിച്ചക്കാരന്‍ എന്ന് കരുതിയ ആള്‍ ജയന്റെ സിനിമകളിലെ വില്ലന്‍ ‘ജഗ്ഗു’വിനെപ്പോലിരിക്കുന്നു. എന്റെ തള്ളിപ്പോയ കണ്ണുകള്‍ പെട്ടെന്ന് തന്നെ അയാലുടെ പിന്നില്‍ ചാരി വെച്ചിരിക്കുന്ന ഒരു വസ്തുവില്‍ ഫോക്കസ് ചെയ്തു. വളഞ്ഞ് തോട്ടി പോലിരിക്കുന്ന ആ വസ്തു കന്നഡ തട്ട്പൊളിപ്പന്‍ സിനിമകളുടെ അവിഭാജ്യ ഘടകവും നായകന്മാരുടെ ഇമേജ് വര്‍ദ്ധകനും ആയ സാക്ഷാല്‍ കൊടുവാളായിരുന്നു. ഈ സാധനം കൊണ്ട് ഒരു വീശ് വീശിയാല്‍ ഗ്ലാമറിന് സംഭവിച്ചേക്കാവുന്ന കോട്ടത്തിനെക്കുറിച്ച് പേടിയുടെ മരവിപ്പിനിടയിലും ഞാന്‍ ബോധവാനായിരുന്നു.

തിരിച്ച് നടക്കാന്‍ വേണ്ടി ഞാന്‍ മെല്ലെ ഒന്നാഞ്ഞതും കാതടപ്പിക്കുന്ന ശബ്ദത്തോടെ “ഡായ്...” എന്ന് വിളിച്ച് ജഗ്ഗു മുന്നോട്ട് ചാടിയതും ഒന്നിച്ചായിരുന്നു.പിന്നീട് സംഭവിച്ചതെല്ലാം ഒരു രണ്ട് സെക്കന്റില്‍ കഴിഞ്ഞ് കാണും. എന്റെ ഉള്ളിലെ അഗാധതയില്‍ നിന്ന് വന്ന അമ്മേ എന്ന വിളി തൊണ്ടയില്‍ നിന്ന് പുറത്തേക്ക് വരുന്ന വഴി മുന്നില്‍ നില്‍ക്കുന്ന ജഗ്ഗുവിനെ കണ്ടിട്ടാണോ എന്നറിയില്ല, തിരിച്ച് പോയി. ഏതോ ലോക്കല്‍ ബ്രാന്റ് സാധനം കുപ്പിയോടെ നില്‍പ്പനടിച്ചിട്ടാണ് ‘ജഗ്ഗു‘ വന്നിരുന്നത് എന്ന് സുഗന്ധത്തില്‍ നിന്ന് മനസ്സിലായി. എന്നെ പിടിക്കാന്‍ മുന്നോട്ടാഞ്ഞ കക്ഷി കാല് തെറ്റി മലര്‍ന്നടിച്ച് ചാരി വെച്ചിരുന്ന വാളിന്റെ മുകളിലേക്ക് വീണു.

കിട്ടിയ അവസരം മുതലാക്കി തിരിഞ്ഞ് നോക്കാതെ അവിടെ നിന്ന് ഓടി തടിയെടുത്ത ഞാന്‍ വഴിയില്‍ വെച്ച് കണ്ട വിനുട്ടനോട് കടയുടെ പരിസരത്തെങ്ങും ആരെയും കണ്ടില്ല എന്ന് പറഞ്ഞ് അവനേയും കൂട്ടി തിരിച്ച് നടന്നു. പിറ്റേന്ന് രാവിലെ ഞാന്‍ കണ്ണ് തുറന്നപ്പോള്‍ മഹര്‍ഷി ധ്യാനത്തില്‍ നിന്ന് ഉണരാന്‍ വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് പോലെ സഹവീടന്മാര്‍ എല്ലാവരും നിരന്നിരിക്കുന്നു. എന്റെ മുന്നില്‍ ചൂടുള്ള ചായ അതും പതിവായുള്ള കയപ്പന്‍ സുലൈമാനിയ്ക്ക് പകരം പാലൊഴിച്ചവന്‍! ആരുടേയും മുഖത്ത് നോക്കാതെ ചായ ആസ്വദിച്ചിരുന്ന എന്നോട് വിനുട്ടനാണ് പറഞ്ഞത് “ഇന്നലെ നീ ഇടിച്ച് മലത്തിയത് ആരെയാണെന്നറിയാമോ? ഈ ഏരിയയിലെ പ്രധാന രാഷ്ട്രീയ ഗുണ്ടയും ഒരാളെ വെട്ടിക്കൊന്ന് ജയിലില്‍ പോയി ഒരാഴ്ച മുമ്പെ റിലീസായവനുമായ രാമപ്പയെ. അയാള്‍ക്ക് നെറ്റിയില്‍ മൂന്ന് സ്റ്റിച്ചിടേണ്ടി വന്നു. നീ എന്താ ചെയ്തത് അയാളെ?”

എനിക്ക് ഒന്നും വിശദീകരിക്കാന്‍ നേരമുണ്ടായിരുന്നില്ല. എന്റെ അമ്മായിയുടെ മകളുടെ കല്ല്യാണത്തിന് പങ്കെടുക്കാന്‍ ഉടന്‍ തന്നെ ഞാന്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്ത് അടുത്ത ആന വണ്ടിക്ക് നാട്ടിലേക്ക് വിട്ടു. വൈകുന്നേരം വീടിന്റെ വാതില്‍ തുറന്ന് തന്ന അമ്മ ലാല്‍ബാഗിലെ ‘ഫ്ലവര്‍ ഷോ‘ കഴിയാതെ നാട്ടിലേക്കില്ല എന്ന് തീര്‍ത്ത് പറഞ്ഞ മോനെ ആ നേരത്ത് അവിടെ കണ്ട് അല്‍ഭുതപ്പെട്ട് കാണണം. എന്തായാലും ഞാന്‍ പിന്നെ തിരിച്ച് ബാംഗ്ലൂരില്‍ പൊങ്ങിയപ്പോളേക്കും കൂട്ടുകാരുടെ ഇടയില്‍ ഒരു ഹീറോ ഇമേജ് ഉണ്ടായി എന്നതിനേക്കാളും എന്നെ സന്തോഷിപ്പിച്ചത് കന്നഡ പഠിക്കാതെ തന്നെ പല കന്നഡ പെണ്‍കുട്ടികളുമായും ആശയ സംവേദനം നടത്താനുള്ള സിദ്ധി ഈ സംഭവത്തിന് ശേഷം എനിക്ക് കിട്ടി എന്നുതാണ്. എങ്കിലും ഒരു സംശയം ഇപ്പൊഴും ബാക്കിയാണ്. കെ കെ എന്തേ ഈ ‘ജഗ്ഗു’വിന്റെ രൂപത്തിനെ പറ്റി വേണ്ടത്ര പറയാതിരുന്നത്? ഇന്റലിജന്‍സ് ഫെയിലിയറാണ് ഇറാക്കിലെ കുടുക്കില്‍ പെടാന്‍ കാരണം എന്ന് ബുഷ് പറയുമ്പോള്‍ ആര്‍ക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാവുന്നുണ്ട്. പാവം ബുഷ്...

Wednesday, June 21, 2006

പോയിന്റ് സമ്പ്രദായം

ലോകത്തിലെ എല്ലാ പുരുഷന്മാര്‍ക്കും ഈ നിയമം ബാധകമാണ്.
സ്ത്രീയെ എപ്പോഴും സന്തോഷവതിയാക്കി നിര്‍ത്തുക. അവള്‍‍ക്കിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് പോയിന്റ് ലഭിക്കുന്നു, ഇഷ്ടപ്പെടാത്തവ ചെയ്യൂമ്പോള്‍ പോയിന്റ് നഷ്ടപ്പെടുന്നു. അവള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ചെയ്താല്‍ ഒരു പോയിന്റുമില്ല. സോറി, ഈ കളിയുടെ നിയമം അങ്ങനെയാണ്.

വീട്ട് കാര്യങ്ങള്‍

- നിങ്ങള്‍ കിടക്ക ഭംഗിയായി വിരിക്കുന്നു (+1)
- നിങ്ങള്‍ കിടക്ക ഭംഗിയായി വിരിക്കുന്നു, പക്ഷെ അവളുടെ പ്രിയപ്പെട്ട തലയിണ വെക്കാന്‍ മറക്കുന്നു(0)
- നിങ്ങള്‍ വിരിച്ച കിടക്ക ചുരുണ്ട് കൂടിയിരിക്കുന്നു (-1)
- നിങ്ങള്‍ അവള്‍‍ക്കിഷ്ടപ്പെട്ട സാധനം വാങ്ങുവാന്‍ പുറത്ത് പോകുന്നു (+5)
- അതും മഴയത്ത് (+8)
- പക്ഷെ ഒരു കാന്‍ ബീറുമായി തിരിച്ച് വരുന്നു (-5)
- നിങ്ങള്‍ രാത്രി സംശയകരമായ ഒരു ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുന്നു (0)
- നിങ്ങള്‍ രാത്രി സംശയകരമായ ഒരു ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുന്നു, പക്ഷെ ഒന്നും കാണുന്നില്ല (0)
- നിങ്ങള്‍ രാത്രി സംശയകരമായ ഒരു ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുന്നു, എന്തിനേയോ കാണുന്നു (+5)
- ഒരു ഇരുമ്പ് വടി കൊണ്ട് അതിനെ അടിച്ച് ചതക്കുന്നു (+10)
- അത് അവളുടെ ഓമന വളര്‍ത്തുനായ ആണ് (-10)

സമൂഹത്തില്‍

- നിങ്ങള്‍ പാര്‍ട്ടിയില്‍ മുഴുവന്‍ സമയവും അവളുടെ കൂടെത്തന്നെ നില്‍ക്കുന്നു (0)
- നിങ്ങള്‍ കുറച്ച് സമയം അവളുടെ കൂടെത്തന്നെ നില്‍ക്കുന്നു, പിന്നെ ഒരു പഴയ കോളേജ് മേറ്റിനെ കണ്ട് സംസാരിക്കാന്‍ പോകുന്നു (-2)
- കോളേജ് മേറ്റിന്റെ പേര് ടീന (-4)
- അവള്‍ ഒരു നര്‍ത്തകിയാണ് (-10)

പുറത്ത് പോകുമ്പോള്‍

- നിങ്ങള്‍ അവളെ സിനിമക്ക് കൊണ്ട് പോകുന്നു (+2)
- നിങ്ങള്‍ അവളെ അവള്‍ക്ക് ഇഷ്ട്ടപ്പെട്ട ഒരു സിനിമക്ക് കൊണ്ട് പോകുന്നു (+4)
- അതും നിങ്ങള്‍ക്ക് ഇഷ്ട്ടമല്ലാത്ത ഒരു സിനിമ (+6)
- നിങ്ങള്‍ അവളെ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട ഒരു സിനിമക്ക് കൊണ്ട് പോകുന്നു (-2)
- സിനിമയുടെ പേര് ‘സൂപ്പര്‍ പോലീസ് ‘ (-3)
- രണ്ട് അനാഥക്കുട്ടികളുടെ കഥയാണെന്ന് പറഞ്ഞാണ് നിങ്ങള്‍ അവളെ വിളിച്ച് കൊണ്ട് പോയത് (-15)

നിങ്ങളുടെ ശരീരം

- നിങ്ങള്‍ക്ക് ആരും ശ്രദ്ധിക്കുന്ന തരത്തില്‍ കുടവയര്‍ വരുന്നു (-15)
- നിങ്ങള്‍ കുടവയര്‍ കളയാന്‍ വ്യായാമം ആരംഭിക്കുന്നു (+10)
- നിങ്ങള്‍ക്ക് ആരും ശ്രദ്ധിക്കുന്ന തരത്തില്‍ കുടവയര്‍ വരുന്നു, അത് മറയ്ക്കാന്‍ നിങ്ങള്‍ ‍ബാഗി ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നു (-30)
- നിങ്ങള്‍ക്ക് ആരും ശ്രദ്ധിക്കുന്ന തരത്തില്‍ കുടവയര്‍ വരുന്നു, നിങ്ങള്‍ ചോദിക്കുന്നു “ അതിലെന്തിരിക്കുന്നു? നിനക്കും ഉണ്ടല്ലോ.” (-8000)

വാര്‍ത്താ വിനിമയം

- അവള്‍ ഒരു പ്രശ്നത്തെ പറ്റി സംസാരിക്കുമ്പോള്‍ നിങ്ങള്‍ മുഖത്ത് ഒരു വ്യാകുല ഭാവത്തോടെ ശ്രദ്ധിക്കുന്നു (0)
- നിങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ നേരം ശ്രദ്ധിക്കുന്നു (+50)
- നിങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ നേരം ടിവിയില്‍ നോക്കാതെ ശ്രദ്ധിക്കുന്നു (+500)
- നിങ്ങള്‍ ഉറങ്ങിയത് കൊണ്ടാണ് ഇതെന്ന് അവള്‍ മനസ്സിലാക്കുന്നു (-10000)

‘ആ ചോദ്യം’

- അവള്‍ ചോദിക്കുന്നു “ എനിക്ക് തടി കൂടിയിട്ടുണ്ടോ?” (-5) [അതെ, പോയിന്റ് നഷ്ടപ്പെട്ടു]
- നിങ്ങള്‍ മറുപടി പറയാന്‍ അല്പം സമയമെടുക്കുന്നു (-10)
- നിങ്ങള്‍ ചോദിക്കുന്നു “ ഏത് ഭാഗത്ത് ?” (-35)
- മറ്റ് ഏതെങ്കിലും മറുപടി (-20)

ഇനി പറയൂ, ഈ കളിയില്‍ നിങ്ങള്‍ക്ക് എന്ത് ചാന്‍സാണ് ഉള്ളത് ?

ഒരു മലയാളം ബുലോഗം ഇവിടെ വട്ടം തിരിയുന്നുണ്ട്. രണ്ടിലൊന്ന് ഉടന്‍ തീരുമാനമാകും.